Sat. Apr 27th, 2024

ഡല്‍ഹി: അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി തകര്‍ച്ച സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യന്‍ സംരഭകര്‍ക്ക് അക്കൗണ്ടുള്ള ബാങ്കാണ് സിലിക്കണ്‍ വാലി ബാങ്ക്. തകര്‍ച്ച 10,000 ത്തോളം ചെറുകിട ബിസിനസുകളെ ബാധിക്കുമെന്നും ഒരു മാസത്തേക്കെങ്കിലും അവയുടെ ശമ്പളവിതരണം പ്രതിസന്ധിയിലാകുമെന്നും ഒരു ലക്ഷത്തോളം തൊഴിലുകളെ ബാധിക്കുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സ്റ്റാര്‍ട്ട മേഖലക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച സംരംഭക മേഖലയെ പൊതുവായും ഇവിടെയുള്ള ഇന്ത്യന്‍ കമ്പനികളെ പ്രത്യേകമായും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 20,900 കോടി ഡോളര്‍ ആസ്തിയും 17,540 കോടി ഡോളര്‍ നിക്ഷേപവുമുള്ള ബാങ്കിന്റെ തുടര്‍കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനെയാണ് ഏല്‍പിച്ചിരിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പരിഹരിക്കപ്പെടുമെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഇത് നന്നായി ബാധിക്കുമെന്ന് രണ്ടു ദശകങ്ങളായി സിലിക്കണ്‍ വാലി ആസ്ഥാനമായ വെഞ്ച്വര്‍ കാപിറ്റലിസ്റ്റ് അഷു ഗാര്‍ഗ് അഭിപ്രായപ്പെട്ടു.

യുഎസില്‍ ബിസിനസ് ചെയ്യുന്ന യുഎസ് ജീവനക്കാരില്ലാത്തവയടക്കമുള്ള ഭൂരിഭാഗം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ഉപയോഗിക്കുന്നത് സിലിക്കണ്‍ വാലി ബാങ്കാണ്. ഒട്ടേറെ ബാങ്കുകള്‍ വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം നല്‍കാന്‍ വിമുഖത കാണിക്കുമ്പോള്‍ എസ്‌വിബി ഇന്ത്യന്‍ കമ്പനികളെ അകമഴിഞ്ഞ് പിന്തുണക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സംരംഭകര്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം