Tue. May 7th, 2024

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീ 90 ശതമാനം അണച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്. പുക അണയ്ക്കല്‍ അന്തിഘട്ടത്തിലാണെന്നും കളക്ടര്‍ പറഞ്ഞു. അവശേഷിക്കുന്ന സ്ഥലത്തെ തീ അണയ്ക്കാനുള്ള തീവ്രദൗത്യം വേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ കൂമ്പാരത്തിന്റെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. എസ്‌കവേറ്റര്‍, മണ്ണുമാന്തികള്‍ എന്നിവ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് ഇപ്പോള്‍ പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു.

രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തില്‍ നിലവില്‍ 170 അഗ്‌നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 11 നേവി ഉദ്യോഗസ്ഥരും സിയാലിലെ 4 പേരും ബിപിസിഎല്ലിലെ 6 പേരും 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും 30 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും 20 ഹോം ഗാര്‍ഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയര്‍ യൂണിറ്റുകളും 32 എസ്‌കവേറ്റര്‍/ജെസിബികളും മൂന്ന് ഹൈപ്രഷര്‍ പമ്പുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം