Thu. May 2nd, 2024

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന, ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആറ് മാസം വരെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. പ്രസവാവധി എടുത്തതിന് ശേഷം വീണ്ടും അഡ്മിഷന്‍ എടുക്കാതെ കോളേജില്‍ പഠനം തുടരാമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് പ്രിന്‍സിപ്പാള്‍മാര്‍ക്ക് തന്നെ വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കാം. ഇതിന് സര്‍വകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകള്‍ക്കടക്കം ബാധകമായിരിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇവ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം