Sat. May 4th, 2024

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമിയുടെ കംപ്യൂട്ടറില്ഡിലെ ഡിജിറ്റല്‍ തെളിവുകള്‍ കൃതൃമമാണെന്ന് യുഎസ് ഫൊറന്‍സിക് കമ്പനിയുടെ റിപ്പോര്‍ട്ട്. മാസച്യുസിറ്റ്‌സ് ആസ്ഥാനമായ ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങിന്റെ കണ്ടെത്തലുകള്‍ വാഷിങ്ടന്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവില്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നു. സ്റ്റാന്‍ സ്വാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി യുഎസ് കമ്പനി വിശദമായി പരിശോധിച്ചിരുന്നു. റോണ വില്‍സന്‍, സുരേന്ദ്ര ഗാഡ്ലിങ് എന്നീ മനുഷ്യാവകാശപ്രവര്‍ത്തകരുടെ കാര്യത്തിലും ഇത്തരം വ്യാജ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ് കത്തുകള്‍ ഉള്‍പ്പെടെ 44 ഫയലുകളാണ് സ്റ്റാന്‍ സ്വാമിയുടെ ഹാര്‍ഡ് ഡ്രൈവില്‍ സൃഷ്ടിച്ചത്. ഏറ്റവുമവസാനമായി 2019 ജൂണ്‍ 5നാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചത്. 2017 ഡിസംബറില്‍ ഭീമ കൊറേഗാവിലുണ്ടായ അക്രമസംഭവങ്ങളിലേക്കു നയിച്ചത് വിവാദപ്രസംഗങ്ങളാണെന്ന പേരില്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് കംപ്യൂട്ടറിലെ ഇത്തരം വ്യാജ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. അസുഖബാധിതനായി ഇടക്കാല ജാമ്യം കാത്തു കഴിയവേ 2021 ജൂലൈയില്‍ സ്റ്റാന്‍ സ്വാമി മരിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.