Sat. Oct 26th, 2024

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിൽ ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നീക്കി. മൂന്നംഗ റിവ്യൂ പാനലിൻ്റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം താരം പാലിച്ചിട്ടുണ്ടെന്ന് സമിതി അറിയിച്ചു.

ഓസ്‌ട്രേലിയയിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഭാവിയില്‍ വാര്‍ണറിന് നല്‍കാന്‍ സാധിക്കുന്ന സംഭാവനകളെ കൂടി പരിഗണിച്ചാണ് ആജീവനാന്ത വിലക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും മൂന്നംഗ സമിതി വ്യക്തമാക്കി. വിലക്ക് നീക്കിയതോടെ വരുന്ന ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറിന്റെ നായകനായി തന്നെ വാര്‍ണറിന് കളിക്കാന്‍ സാധിക്കും. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ഏറെ കോളിളക്കം സൃഷ്‌ടിച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. ടെസ്റ്റ് മത്സരത്തിനിടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാറ്റര്‍ ബെന്‍ക്രോഫ്റ്റ് എന്നിവര്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവം വിവാദമായോടെ നടത്തിയ അന്വേഷണത്തില്‍ താരങ്ങള്‍ കുറ്റക്കാരാണെന്ന് തെളിയുകയും മൂവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയുമായിരുന്നു. ക്രിക്കറ്റിൻ്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കുമായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൂടാതെ, അന്ന് ടെസ്റ്റ് ടീം നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും രണ്ട് വര്‍ഷത്തേക്കും വിലക്കിയിരുന്നു.