Mon. Oct 21st, 2024

കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു. ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വ്യാജ വാർത്തയുണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്ന എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് പോലീസ് കേസെടുത്തത്. മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പരാതിയിലുണ്ട്‌.

ആസൂത്രിതമായ അജൻഡയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എംഎൽഎ പരാതിയിൽ പറഞ്ഞിട്ടുണ്ട്. എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണർക്കായിരുന്നു അന്വേഷണച്ചുമതല. കേസിൽ സുപ്രീം കോടതി ഉപാധികളോടെ ഷാജന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഷാജൻ സ്കറിയ എറണാകുളം സെൻട്രൽ എസിയ്ക്കു മുമ്പാകെ ഹാജരായത്.