Wed. Oct 16th, 2024

 

മംഗളൂരു: മംഗളൂരുവില്‍ കാണാതായ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഷിരൂര്‍ ദുരന്തത്തില്‍ മരിച്ച അര്‍ജുന് വേണ്ടിയടക്കം തിരച്ചിലില്‍ പങ്കെടുത്ത മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുള്‍പ്പെടെ അടങ്ങുന്ന സംഘമാണ് മുതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ കുളൂര്‍ പാലത്തിന് സമീപം മുംതാസ് അലിയുടെ ബിഎംഡബ്ല്യു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണും കാറിന്റെ താക്കോലും കണ്ടെത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു.

മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി എജെ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു നോര്‍ത്ത് മുന്‍ എംഎല്‍എ മൊഹിയുദ്ദീന്‍ ബാവയുടെ സഹോദരനാണ് 52കാരനായ മുംതാസ് അലി. മുംതാസ് അലിയെ ചിലര്‍ ബ്ലാക്ക് മെയിലിങ് നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

മുംതാസ് അലിയുടെ തിരോധാനം സംബന്ധിച്ച് ആറ് പേര്‍ക്കെതിരെ കാവൂര്‍ കേസെടുത്തതായി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ അറിയിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ അദ്ദേഹത്തില്‍ നിന്ന് വന്‍ തുക തട്ടിയെടുത്തുവെന്ന് ആരോപണമുണ്ട്.

ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി കുടുംബം പറഞ്ഞതായി പോലീസ് അറിയിച്ചു.