Sun. Sep 22nd, 2024

 

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മീഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടലുകളില്ല. ലോക്കല്‍ പോലീസിന്റെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് പൂരം അലങ്കോലമാകുന്നതിലേക്ക് നയിച്ചത്. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ കാരണക്കാരെ അനുനയിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പകരം, പ്രശ്‌നം കൂടുതല്‍ ഗൗരവത്തിലേക്ക് എത്തിക്കുന്നതായിരുന്നു നടപടി.

പൂരവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചതും പൂരം അലങ്കോലമാകുന്നതിലേക്ക് കാര്യങ്ങള്‍ നയിച്ചു. ഉത്സവം നടത്തിപ്പുമായിബന്ധപ്പെട്ട ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വലിയ പ്രശ്‌നമായെന്നും കണ്ടെത്തല്‍.

ശനിയാഴ്ച രാത്രിയാണ് തൃശ്ശൂര്‍പ്പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി അജിത്കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചത്. പ്രത്യേക ദൂതന്‍ വഴിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചൊവ്വാഴ്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.