Thu. Sep 19th, 2024

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിൻ്റെ കുറ്റസമ്മതം ഗൗരവത്തോടെ കാണണമെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.

അന്‍വറിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. താനും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. 

മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്ന ഉദ്യോഗസ്ഥനെ എസ്പി സുജിത്ദാസ് ഫോണ്‍ ചോര്‍ത്തലിന് ഉപയോഗിച്ചതായും അന്‍വര്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. പുറത്തുവന്ന സംഭാഷണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. 

പി വി അന്‍വര്‍ എംഎല്‍എയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എംഎല്‍എ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സര്‍ക്കാരിന് പുറത്തുള്ളവര്‍ക്ക് സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിൻ്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും കത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചതയാണ് വിവരം.