Thu. Sep 19th, 2024

 

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിര്‍ത്തുനിന്നതിന് തന്നെ സിനിമയില്‍നിന്ന് വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പങ്കുവച്ചത്.

ആദ്യമായാണ് ഒരാള്‍ ഹേമാ കമ്മിറ്റിയ്ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയുന്നത്. ‘എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി’, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്.

ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടത് ഒരു പവര്‍ പേഴ്സണ്‍ ആണ്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും സൗമ്യ പറഞ്ഞു.

താനൊരു ആര്‍ട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാന നടനും നിര്‍മാതാവും വിചാരിച്ചു. അവര്‍ക്ക് ഒരു കമേഷ്യല്‍ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി പ്രധാന നടനും സഹനിര്‍മാതാവും സിനിമ എഡിറ്റ് ചെയ്തുവെന്നും സൗമ്യ ആരോപിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

പുതിയ പ്രോജക്ടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അത് കള്ളം പറയുകയാണ്.

‘ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തു. 2020ല്‍ സിനിമ വിട്ടു. താന്‍ മനപൂര്‍വ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഓരോ സംഭവങ്ങളും സത്യമാണ്’, സൗമ്യ കൂട്ടിച്ചേര്‍ത്തു.

2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.