Thu. Sep 19th, 2024

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പോലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ നവംബറില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ നിർദേശപ്രകാരം എറണാകുളം ഊന്നുകല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.

യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുണ്ട്. അതേസമയം കേസിൽ മുൻകൂർ ജാമ്യത്തിനായി നിവിന്‍ പോളി കോടതിയെ സമീപിച്ചേക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് കേസിലെ ഒന്നാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് കേസിലെ ഒന്നും മൂന്നും നാലും അഞ്ചും പ്രതികൾ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.