Thu. Sep 19th, 2024

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പശുക്കടത്ത് ആരോപിച്ച് 12ാം ക്ലാസ് വിദ്യാർത്ഥിയെ വെടിവെച്ച് കൊന്നു. ആഗസ്റ്റ് 23നാണ് ഗോരക്ഷാ ഗുണ്ടകൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത്. ആര്യൻ മിശ്ര എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ കുറ്റവാളികളായ അഞ്ച് അക്രമികൾ അറസ്റ്റിലായിട്ടുണ്ട്. അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് പിടിയിലായത്. 

ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് അക്രമികൾ വിദ്യാർത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. 30 കിലോമീറ്റർ കാറിൽ പിന്തുടർന്നെത്തിയാണ് കൊല നടത്തിയത്. 

രണ്ട് വാഹനങ്ങളിലായി ചിലർ ഫരീദാബാദിൽനിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി അക്രമികൾക്ക് വിവരം ലഭിച്ചിരുന്നു. വാഹനങ്ങളിൽ പരിശോധന നടത്തുമ്പോൾ സുഹൃത്തുക്കളോടൊപ്പം ആര്യൻ മിശ്ര കാറിലെത്തി.

നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വാഹനം നിർത്താതെ പോയി. ഇതോടെ അക്രമികൾ ഇവരെ പിന്തുടർന്ന് എത്തുകയായിരുന്നു. ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപത്തുവെച്ച് അക്രമികൾ ആര്യന്‍റെ കാറിനുനേർക്ക് വെടിയുതിർത്തു. ആര്യന്‍റെ കഴുത്തിലാണ് വെടിയേറ്റത്. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് അക്രമികൾ ഒളിവിൽ പോവുകയായിരുന്നു.