Thu. Sep 19th, 2024

കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും. 

ജോയിൻ്റ് സെക്രട്ടറി ബാബുരാജിനാണ് നിലവിൽ താത്കാലിക ചുമതല നല്‍കിയിട്ടുള്ളത്. താരങ്ങളില്‍ പലര്‍ക്കും നേരെ  ലൈംഗിക ആരോപണങ്ങളുയർന്നതിനാൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സംഘടന.  

സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. സിനിമയിലെ പ്രമുഖര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ, അന്വേഷണത്തിനായി ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതോടെ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നാളെ യോഗം ചേരും. പരസ്യമായി ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സംഘം പരിശോധിക്കും.

ഐ ജി സ്പര്‍ജന്‍ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ, വനിതാ പൊലീസ് ഓഫീസര്‍മാരായ ഡിഐജി എസ് അജീത ബീഗം, എസ് പി മെറിന്‍ ജോസഫ്, എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ,  എഐജി അജിത്ത് വി, എസ്പി എസ് മധുസൂദനന്‍ എന്നിവരും ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം.