Thu. Sep 19th, 2024

 

ബെംഗളൂരു: കര്‍ണാടക ബെല്ലാരി ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകര്‍ന്നത്. പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങല പൊട്ടിയാണ് ഗേറ്റ് തകര്‍ന്നത്. ഇതിനെത്തുടര്‍ന്ന് ഡാമില്‍ നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.

ഒരുലക്ഷത്തോളം ക്യൂസക്‌സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളില്‍ അതീവ ജാഗ്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അപകടം അണക്കെട്ടില്‍ സംഭവിക്കുന്നത്. ഡാമില്‍ നിന്ന് 60,000 മില്യണ്‍ ക്യുബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടാല്‍ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപണികള്‍ സാധ്യമാകൂ എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.