Fri. Sep 20th, 2024

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് പരാതി നൽകിയത്. 

മുതുകിലെ പഴുപ്പ് നീക്കാൻ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് ഷിനു ശസ്ത്രക്രിയക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയത്. മുതുകിൽ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടർന്നാണ് ഷിനു ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് നൽകുകയും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാൻ ഡോക്ടർ ആവശ്യപ്പെടുകയുമായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടത്.

എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതർ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.