Thu. Sep 19th, 2024

 

അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാല്‍പെ സംഘത്തിന്റെ തീരുമാനം.

രക്ഷാദൗത്യം ദുഷ്‌കരമാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ‘ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വര്‍ പരിശോധിച്ചു. അതില്‍, ഒരുസ്ഥലത്ത് പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടായിരുന്നു.

വെള്ളത്തിനടിയില്‍ ഒന്നും കാണാനാകുന്നില്ല. മുഴുവന്‍ മണ്ണാണ്. അതിന് മുകളില്‍ പാറയും അതിനും മുകളിലായി വന്‍മരവുമുണ്ട്. പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഹൈട്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണ്.

ഞായറാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്. വൈകീട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.’, സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

നാല് ലൊക്കേഷനുകളില്‍ പരിശോധിച്ചതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈശ്വര്‍ മാല്‍പെയോട് നന്ദി പറയുന്നു. ജീവന്‍ പണയംവെച്ചാണ് അവര്‍ നദിയില്‍ ഇറങ്ങിയത്. മണ്ണും പാറയുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവര്‍ അറിയിച്ചു.

ഗംഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്‌കരമെന്ന് ഈശ്വര്‍ മാല്‍പെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.