Fri. Apr 19th, 2024
കോഴിക്കോട്:

കാഴ്ചപരിമിതിയുള്ളയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടിയയാൾ പണവും മൊബൈൽ ഫോണും അത്തറുകളും കവർന്നു. നഗരത്തിലെ അത്തർ കച്ചവടക്കാരനായ കാസർകോട് സ്വദേശി അബ്ദുൽ അസീസാണ് കൊള്ളക്കിരയായത്.
ഞായറാഴ്ച വൈകീട്ടോടെ മേലെ പാളയത്ത് പള്ളിക്കു സമീപത്തുനിന്ന് റോഡ് മുറിച്ചുകടക്കാൻ സഹായിക്കാമെന്നു പറഞ്ഞാണ് പ്രതി അബ്ദുൽ അസീസിനൊപ്പം കൂടിയത്.

റോഡ് മുറിച്ചുകടന്ന് ആളില്ലാത്ത ഭാഗത്തെത്തിയതോടെ പ്രതി അസീസിന്‍റെ ബാഗിലുണ്ടായിരുന്ന 20,000 രൂപയും 14,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 5000ത്തോളം രൂപയുടെ അത്തറുകളും കവർന്ന് മുങ്ങി. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി കാമറയിൽനിന്ന് പ്രതിയുടെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംശയത്തിന്‍റെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളല്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.