Sat. Apr 20th, 2024
പത്തനംതിട്ട:

പെരുമഴയത്തു റോഡിൽ പ്രസവിച്ച ആദിവാസി യുവതിക്കും, അവരുടെ നവജാത ശിശുവിനും കരുതലിന്റെ കുടനിവർത്തി നാലു വനിതകൾ. പേഴുംപാഴ ഓലിക്കൽ അമ്പിളിയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ സീതത്തോട് കൊടുമുടി കുന്നേൽപടിക്കൽ റോഡരികിൽ കുഞ്ഞിന് ജന്മം നൽകിയത്. റോഡരികിൽ യുവതി പ്രസവിച്ചെന്ന് അടുത്തുള്ള ഒരാൾ വിവരമറിയിച്ചയുടൻ മഴ വകവയ്ക്കാതെ ആശാ പ്രവർത്തക സതി പ്രസാദ് ആണ് ആദ്യമെത്തിയത്. തുടർന്ന് 108 ആംബുലൻസിന്റെ സഹായം തേടി.

സതിയുടെ വിളികേട്ട് അടുത്തവീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരെത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് സിന്ധു. ഇവരെത്തുമ്പോഴേക്കു കനത്തമഴ നനഞ്ഞു റോഡിൽക്കിടക്കുകയായിരുന്നു യുവതിയും കുഞ്ഞും.

സിന്ധു തോർത്തിൽ കു‍ഞ്ഞിനെ പൊതിഞ്ഞെടുത്തപ്പോഴേക്കും 108 ആംബുലൻസ് എത്തി. ആംബുലൻസിലെ ഡ്രൈവർ എം എസ് സുജിത്, നഴ്സ് ജയേഷ് കുമാർ എന്നിവരുടെ സഹായത്തോടെ ഇവർ യുവതിയെയും കുഞ്ഞിനെയും ആംബുലൻസിലെത്തിച്ചു. ഇതിനിടയിൽ സിന്ധുവും ജയേഷ്കുമാറും ചേർന്നു പൊക്കിൾക്കൊടി മുറിച്ച് യുവതിക്ക് പ്രാഥമിക പരിചരണം നൽകിയിരുന്നു.

സീതത്തോട് മേഖലയിൽ പ്രസവ ചികിത്സാസൗകര്യങ്ങളില്ലാത്തതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണു യുവതിയെ എത്തിച്ചത്. വിവരമറിഞ്ഞു ചിറ്റാർ പിഎച്ച്സിയിലെ നഴ്സ് സി കെ മറിയാമ്മയും ആശുപത്രിയിലെത്തി സഹായം നൽകി. സാമ്പത്തികമായി തീരെ പിന്നാക്കം നിൽക്കുന്ന യുവതിയുടെ ഭർത്താവ് ഏതാനും നാളുകൾക്ക് മുൻപാണ് മരിച്ചത്.

മൂത്തകുട്ടി ഇവരുടെ മാതാവിന്റെയും സഹോദരിയുടെയും സംരക്ഷണയിലാണ്. സീതത്തോട് പേഴുംപാറയിലെ വാടകവീട്ടിൽനിന്നു കൊടുമുടിയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കനത്തമഴയിൽ നനഞ്ഞു കുതിർന്നിട്ടുപോലും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ഇവർക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് ഇന്നലെ രാത്രി വൈകിയും നിന്നതും നടപടികൾ പൂർത്തിയാക്കാനും മറ്റുമായി ഓടി നടന്നതും സതിയും അമ്പിളിയും സിന്ധുവും ഒപ്പം മറിയാമ്മയുമായിരുന്നു. യുവതിയുടെ വീട്ടുകാരെത്തിയ ശേഷം തിരികെപ്പോകാനാണ് ഇവരുടെ തീരുമാനം.