Thu. Apr 25th, 2024

ലഖ്‌നൗ: പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ‌‌‌യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽകോഡിൽ കേന്ദ്രീകരിക്കണമെന്ന് അമിത് ഷാ പാർട്ടി ഉന്നതർക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് യുപി ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.

നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കണം. അതിനാൽ ബിജെപി സർക്കാർ ‌യുപിയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ പോവുകയാണ്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ട്. ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്’ എന്ന നയത്തിന്റെ ഭാ​ഗമായി എല്ലാ സർക്കാർ പദ്ധതികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ലഭിക്കുമെങ്കിൽ നിയമങ്ങളും ഏകീകരിക്കണമെന്നും കേശവ പ്രസാദ് മൗര്യ വ്യക്തമാക്കി. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിന് പകരം പ്രീണന രാഷ്ട്രീയം പിന്തുടരാനാണ് ബിജെപി ഇതര പാർട്ടികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആർട്ടിക്കിൾ 370 അസാധുവാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കൽ, യൂണിഫോം കോഡ് എന്നിവ ബിജെപിയുടെ മുൻ​ഗണനാ പട്ടികയിലുള്ള കാര്യമാണ്.  പ്രതിപക്ഷം പിന്തുണ നൽകിയാൽ  സന്തോഷം. അല്ലെങ്കിൽ ആർട്ടിക്കിൾ 370 അസാധുവാക്കിയത് പോലെ പ്രതിപക്ഷത്തെ അവ​ഗണിച്ച് സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.