Wed. Apr 17th, 2024

വൈദ്യുതി നിരക്ക് വര്‍ധനവ് നടപ്പാക്കാനായി റെഗുലേറ്ററി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍  2,014 കോടി രൂപയുടെ വരുമാനക്കണക്ക് മറച്ചുവെച്ച് കെഎസ്ഇബി. താരിഫ് നിരക്ക് വര്‍ധനവ്  ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് കോടികള്‍ പിരിക്കാനായി കണക്കുകൾ മറച്ചുവെച്ചെന്നാണ് ആരോപണം. 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് കമ്മിഷനെ ധരിപ്പിച്ചതായി രേഖകളുണ്ട്. 

കമ്മിഷന് നല്‍കിയ കണക്കുകള്‍ അനുസരിച്ച് 15976.98 കോടിയുടെ വരുമാനവും, 18829.56 കോടിയുടെ ചെലവുമാണ് ബോര്‍ഡിനുണ്ടാവുക. 2022-23 വര്‍ഷം 2852.58 കോടിയുടെ നഷ്ടം ബോര്‍ഡിനുണ്ടാകുമെന്നാണ് നൽകിയിരുന്ന കണക്ക്. ഇത് പ്രകാരം ജനങ്ങളില്‍ നിന്നും യൂണിറ്റിന് 35 പൈസ മുതല്‍ 70 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. 

എന്നാല്‍ 2022-23 വര്‍ഷത്തേക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ ബജറ്റ് അനുസരിച്ച് വൈദ്യുതി വില്‍ക്കുന്നതിലൂടെ മാത്രം 17529.14 കോടി രൂപയുടെ വരുമാനമാണ് കണക്കാക്കുന്നത്. ജീവനക്കാരുടെ വായ്പയുടെ പലിശ, ബാങ്കുകളില്‍ നിന്നുള്ള പലിശ തുടങ്ങിയ ഒന്‍പത് ഇനങ്ങളിലൂടെ ആകെ വരുമാനം 18081.52 കോടിയായി ഉയരും. മാര്‍ച്ച് 14 ന് ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച കണക്കാണിത്. 

കമ്മിഷനില്‍ നൽകിയ കണക്കുപ്രകാരം വരുമാനത്തില്‍ നിന്നും 2104 കോടി രൂപയാണ് മറച്ചുവെച്ചത്. ഇതുകൂടാതെ കഴിഞ്ഞ ദിവസം ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും 2021-22 വര്‍ഷത്തില്‍ 1400 കോടിയുടെ ലാഭമുണ്ടായിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.  ഈ കാലയളവില്‍ നഷ്ടത്തിലാണെന്നായിരുന്നു ബോര്‍ഡ് നല്‍കിയ കണക്ക്. കേരളത്തിൽ വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. പീക്ക് അവേഴ്സിൽ നിരക്ക് വർധിപ്പിക്കാനാണ് സർക്കാർ താൽപര്യമെന്നും, വലിയ വര്‍ധന നിരക്കിലുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.