Wed. Apr 24th, 2024

തിരുവനന്തപുരം: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളിൽ നിന്ന്  ഹരിതകര്‍മ്മസേന കഴിഞ്ഞ വര്‍ഷം നേടിയത്  6.5 കോടി രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹരിതകര്‍മ്മസേന, മണ്ണില്‍ അലിഞ്ഞ് ചേരാത്ത ഖരമാലിന്യങ്ങള്‍ വില്‍പന നടത്തിയതിലൂടെയാണ് ഇത്രയും പണം സ്വരൂപിച്ചത്. 

സംസ്ഥാനത്ത് ആകെ സ്വരൂപിച്ച 6,59,33886 രൂപയില്‍ 70 ശതമാനവും പഞ്ചായത്തുകളില്‍ നിന്നാണ്. ബാക്കി 28 ശതമാനം നഗരസഭകളില്‍ നിന്നും, രണ്ട് ശതമാനം കോര്‍പ്പേറഷനുകളില്‍ നിന്നുമാണ്. ജില്ലയിലെ 70 ശതമാനം വീടുകളിലും സേവനം നൽകിയ കണ്ണൂരിലെ ഹരിത കര്‍മ്മ സേനയാണ് കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത്. 27 ശതമാനം വീടുകളില്‍ മാത്രം സേവനം ലഭിച്ച തിരുവനന്തപുരത്തെ ഹരിത കര്‍മ്മസേനയാണ് ഏറ്റവും പിന്നിൽ. 

കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരമാണ് ഏറ്റവും മുന്നിൽ. ഇവിടത്തെ 92 ശതമാനം വീടുകളിലും ഹരിത കര്‍മ്മ സേനയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 12 ശതമാനം വീടുകളില്‍ മാത്രം സേവനം ലഭ്യമാക്കിയ കണ്ണൂര്‍ കോർപ്പറേഷനാണ് ഏറ്റവും പിന്നിൽ. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്ന രീതിയിലാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ചെറിയ തുകയും ഈടാക്കും. ഇങ്ങനെ ശേഖരിച്ച മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനും പ്രത്യേക കേന്ദ്രങ്ങളുണ്ട്. 

ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ വകുപ്പ്, ഹരിതകേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, എംജിഎന്‍ആര്‍ഇജിഎസ് എന്നിവ സംയുക്തമായാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹരിത കര്‍മ്മ സേന മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 793 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവിയും നൽകിയിട്ടുണ്ട്.