Fri. Apr 19th, 2024
വയനാട്:

തിരുനെല്ലിയിൽ യുവകര്‍ഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി കോട്ടിയൂരിലെ കെ വി രാജേഷാണ് മരിച്ചത്. കടബാധ്യത മൂലമാണ് രാജേഷ് ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

അതേസമയം കുടുംബ വഴക്കാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്നിറങ്ങിയ രാജേഷിനെ ഇന്നലെയാണ് കോട്ടിയൂർ ബസ് സ്റ്റോപ്പിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർഷകനായ രാജേഷ് വിവിധ ബാങ്കുകളില്‍ നിന്നും അയല്‍കൂട്ടത്തില്‍ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി കൃഷി ചെയ്തിരുന്നതായും വന്യമൃഗ ശല്യം മൂലം ഇതിൽ ഭീമമായ നഷ്ടമുണ്ടായതായും നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ വർഷം രാജേഷിൻ്റെ വാഴ കൃഷിയും ഈ വർഷം നെൽകൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.
അതേസമയം രാജേഷിൻ്റേത് കർഷക ആത്മഹത്യയല്ലെന്ന നിലപാടിലാണ് പൊലീസ്. തലേദിവസം രാത്രി ഭാര്യയുമായി വഴക്കിട്ടാണ് രാജേഷ് വീട്ടിൽ നിന്നിറങ്ങിപ്പോയതെന്നും പോകുമ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നുവെന്നും തിരുനെല്ലി പൊലീസ് പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ രാജേഷിൻ്റെ അടുത്ത ബന്ധുക്കൾ തയ്യറായിട്ടില്ല.