Thu. Apr 18th, 2024
വാഷിങ്ടണ്‍:

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ മകൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും റഷ്യയെ പുറത്താക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മരിയൂപോളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതായി വോളാദിമർ സെലൻസ്കി പറഞ്ഞു.

റഷ്യക്ക് മേലുള്ള ഉപരോധങ്ങൾ ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തിനിടെ പുടിന്റെ രണ്ട് മക്കൾക്കടക്കമാണ് അമേരിക്ക ഇന്നലെ ഉപരോധം ഏർപ്പെടുത്തിയത്. പുടിന്റെ സമ്പത്ത് അദ്ദേഹത്തിന്റെ മക്കളായ കാതറിന റ്റികനോവ , മരിയ പുടീന എന്നിവരാണ് ഒളിപ്പിക്കുന്നതെന്നും അതിനാൽ ആണ് ഉവരെ ലക്ഷ്യമിടുന്നതെന്നുമാണ് അമേരിക്കയുടെ വാദം. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ കുടുംബാംഗങ്ങൾക്കും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിച്ചിട്ടുണ്ട്. റഷ്യയെ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും ഒഴിവാക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടതായി യു എസ് ട്രെഷറി സെക്രട്ടറി വ്യക്തമാക്കി. അതിനിടെ മരുയൂപോളിലടക്കം റഷ്യൻ ആക്രമണം ശക്തമാകുകയാണ് . 5000 പേർ കൊല്ലപ്പെട്ടതായി മരിയൂപോൾ മേയർ പറഞ്ഞു.

ഡോൺബാസ് മേഖലയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. ഈ മേഖലയിൽ റഷ്യ ആക്രമണം കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പേർ നാടുവിടുന്നത്. മാനുഷിക ഇടനാഴിയിലൂടെ പൗരന്മാരെ രക്ഷപെടുത്തണമെന്ന് യുക്രൈൻ ഉപപ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ആയിരത്തിലധികം പേരെ സാപോരീഷ്യയിൽ എത്തിച്ചതായാണ് റെഡ്ക്രോസിന്റെ കണക്ക്. റഷ്യക്ക് മേലുള്ള എണ്ണ ഉപരോധം ശക്തമാക്കണമെന്ന് വിവിധ രാജ്യങ്ങളോട് സെലെൻസ്ക്കി ആവശ്യപ്പെട്ടു.