Fri. Mar 29th, 2024
ആലപ്പുഴ:

ഭൂരഹിതരായ ദളിത് കുടുംബങ്ങളെ വാസയോഗ്യമല്ലാത്ത ഭൂമി നൽകി വഞ്ചിച്ചെന്ന് പരാതി.ആലപ്പുഴ ചേർത്തലയിലെ ഏഴ് കുടുംബങ്ങൾക്കാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭൂമി ലഭിച്ചിട്ടും വീട് നിർമിക്കാൻ കഴിയാത്തത്. അർബുദരോഗിയായ മഞ്ജുവും കുടുംബവും വർഷങ്ങളായി കഴിയുന്നത് ഈ പുറമ്പോക്ക് ഭൂമിയിലാണ്.

പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭൂമി കിട്ടിയതോടെ വീട് സ്വപ്നം കണ്ടുതുടങ്ങിയിരുന്നു.എന്നാൽ ആ സ്വപ്നത്തിനിന്ന് 12 വയസ് പിന്നിട്ടിരിക്കുകയാണ്. മഞ്ജുവിനും മറ്റ് ആറുപേർക്കുമായി മൂന്ന് സെന്റ് വീതം, ആകെ 21 സെന്റ് ഭൂമി നൽകുമെന്നാണ് അറിയിച്ചിരുന്നത്. അതില്ലെന്ന് മാത്രമല്ല, ഈ പുരയിടത്തിലേക്ക് എത്താൻ വഴിയുമില്ല.

വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെ സർക്കാർ ഓഫീസുകൾ ഒരുപാട് കയറിയിറങ്ങിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.വാടകവീട്ടിലും ബന്ധുവീടുകളിലുമൊക്കെയാണ് ഈ ഏഴു കുടുംബങ്ങളും ഇപ്പോൾ കഴിയുന്നത്. സ്വന്തമായി ഭൂമിയും വീടുമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അധികൃതരുടെ ഇടപെടൽ കാത്തുനിൽക്കുകയാണ് ഇവർ.