Wed. Apr 17th, 2024
കൊല്ലം:

കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ആളുകൾ ഒരുമിച്ച് കൂടിയത്.

കൊട്ടിയം തഴുത്തല വില്ലേജിലാണ് പ്രതിഷേധം . പുറത്ത് പൊലീസ് കാവലുണ്ട്. ഉടൻ തന്നെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തുമെന്നാണ് വിവരം.

അജയകുമാർ എന്നയാളുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ തുറന്നുവച്ചിരിക്കുന്നത്. തൻ്റെ മരണമൊഴിയെന്ന തരത്തിൽ അദ്ദേഹം ജില്ലാ ജഡ്ജിക്ക് പരസ്യമായ കത്തെഴുതി മതിലിൽ ഒട്ടിച്ചിട്ടുണ്ട്. ജീവനൊടുക്കാൻ വേണ്ടിത്തന്നെയാണ് സിലിണ്ടർ തുറന്നുവച്ചിരിക്കുന്നതെന്ന് അജയകുമാർ പറഞ്ഞു.

ആത്മബന്ധമുള്ള മണ്ണാണ്. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണാണ്. എന്നെ അടക്കേണ്ട മണ്ണാണ്. അത് ആർക്കും വിട്ടുകൊടുക്കാനാവില്ല.

ആൽത്തറയൊക്കെ ഇവിടെയുണ്ട്. സൗദി അറേബ്യയിൽ 30 വർഷം വിയർപ്പൊഴുക്കി ഉണ്ടാക്കിയ വീടാണ്. ഞാനും പാർട്ടിക്കാരനാണ്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഐഎമിലൂടെ വളർന്നുവന്നയാളാണ് ഞാൻ. ഭൂമി ഏറ്റെടുക്കലിലുള്ള സർവേ അല്ലെന്ന് സർക്കാർ പറയുന്നത് നുണയാണ്. നഷ്ടപരിഹാരത്തെപ്പറ്റി ചിന്തിക്കുന്നില്ല.

വസ്തു വിട്ടുകൊടുക്കാൻ തയ്യാറല്ല. നാലിരട്ടിയല്ല, 10 ഇരട്ടിയാണെങ്കിലും വിട്ടുകൊടുക്കില്ല. രക്ഷയില്ലെങ്കിൽ ആത്മഹത്യ ചെയ്യും. കല്ലിട്ടാൽ ഞാൻ ഇന്ന് ഇവിടെ ആത്മഹത്യ ചെയ്യും. ഇന്ന് എൻ്റെ അവസാന ദിവസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.