Wed. Apr 24th, 2024
മുംബൈ:

തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ ഏപ്രിൽ 5 ന് ഹാജരാകാൻ അന്ധേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഐപിസി 504, 506 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് അന്ധേരി മജിസ്‌ട്രേറ്റ് കോടതി താരത്തിന് സമൻസ് അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

2019 ഏപ്രിൽ 24 ന് പുലർച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സൽമാൻ ഖാൻ സൈക്കിളിൽ പോകുമ്പോഴാണ് കൈയ്യേറ്റം നടന്നത് എന്നാണ് അശോക് പാണ്ഡെ പരാതിയിൽ പറയുന്നത്.

താൻ തന്‍റെ കാറില്‍ സഞ്ചരിക്കുകയായിരുന്നു. സൈക്കിൾ പ്രേമിയെന്ന് അറിയപ്പെടുന്ന നടന്‍ സല്‍മാന്‍ റോഡിലൂടെ സൈക്കിള്‍ ഓടിക്കുന്നത് കണ്ട്, അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോർഡ് ചെയ്യാന്‍ ആരംഭിച്ചു.

എന്നാൽ, ഇതില്‍ പ്രകോപിതനായ സല്‍മാന്‍, അംഗരക്ഷകരെ വച്ച് തന്നെ കാറില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നെന്ന് പാണ്ഡെ ഹര്‍ജിയില്‍ പറയുന്നു.

ഖാനും തന്നെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പാണ്ഡെ ആരോപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

കുറ്റം ഒന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ് പോലീസ് തന്റെ പരാതി തീർപ്പാക്കാന്‍ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മാധ്യമപ്രവർത്തകൻ പറയുന്നു.