Fri. Mar 29th, 2024
ദുബൈ:

അമ്മയുടെ വേര്‍പാട് തീര്‍ത്ത വേദന സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യം മാതൃദിനം ആഘോഷിച്ച കഴിഞ്ഞ ദിവസം രാത്രിയാണ് വിട പറഞ്ഞ തന്റെ മാതാവ് ശൈഖ ലതീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം ട്വീറ്റ് ചെയ്‍തത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷവും അമ്മയുടെ വേര്‍പാട് തന്നെ വേട്ടടായുകയാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

അമ്മമാരുടെ മുഖത്തിലെ സമാധാനത്തെയും ശാന്തിയെയും പറ്റിയാണ് എല്ലാ മക്കളും സംസാരിക്കുന്നത്. എന്റെ അമ്മ സ്വച്ഛതയും സമാധാനവുമായിരുന്നു – അദ്ദേഹം ട്വീറ്റ് ചെയ്‍തു. തന്റെ ആത്മകഥയായ ‘ഖിസ്സത്തീ’യില്‍ അമ്മയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അമ്മ ചൊരിഞ്ഞുതന്നെ സ്‍നേഹത്തെക്കുറിച്ചു ശൈഖ് മുഹമ്മദ് വിവരിക്കുന്നുണ്ട്.

‘എല്ലാ മക്കളും വിചാരിക്കുന്നതുപോലെ എന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകന്‍ ഞാനാണെന്ന് ഞാനും വിചാരിച്ചു. അമ്മമാരെക്കുറിച്ചുള്ള ഏറ്റവും വലിയ യാഥാര്‍ത്ഥ്യങ്ങളിലൊന്ന്, അവര്‍ എന്നെയാണ് ഏറ്റുവുമധികം സ്‍നേഹിക്കുന്നതെന്ന് ഓരോ കുട്ടിയും വിചാരിക്കുമെന്നതാണ്. അമ്മയ്‍ക്ക് പ്രായമേറി വന്നപ്പോള്‍ അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ഏറെ ശ്രദ്ധിച്ചു. വിദേശ യാത്രകള്‍ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ എപ്പോഴും അമ്മയ്‍ക്കായി സമ്മാനങ്ങള്‍ കൊണ്ടുവരുമായിരുന്നു’.