Fri. Mar 29th, 2024
കോഴിക്കോട്:

പുട്ടിനെക്കുറിച്ച് മലയാളികള്‍ പാട്ടുവരെ ഇറക്കിയിട്ടുണ്ടെങ്കിലും പുട്ട് ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്ന അഭിപ്രായം ആദ്യമായിരിക്കും. പരീക്ഷ ഉത്തരക്കടലാസിലാണ് മൂന്നാം ക്ലാസുകാരന്റെ പുട്ട് ഉപന്യാസം. പുട്ട് തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെന്നും ബന്ധം തകര്‍ക്കാന്‍ കാരണമാകുമെന്നും മൂന്നാം ക്ലാസുകാരന്‍ അഭിപ്രായപ്പെട്ടു.

ഉത്തരക്കടലാസ് സോഷ്യല്‍മീഡിയയില്‍ വൈറലായി. മലയാളിയുടെ പ്രഭാതഭക്ഷണമായ പുട്ട് ബന്ധങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കാമെന്നാണ് കോഴിക്കോട് മുക്കം സ്വദേശിയും ബെംഗളൂരുവില്‍ പഠിക്കുന്നതതുമായ മൂന്നാം ക്ലാസുകാരന്‍ ജയിസ് ജോസഫാണ് രസകരമായ കുറിപ്പില്‍ എഴുതിയത്.

ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. ചോദ്യത്തിനാണ് പുട്ട് ഇഷ്ടമല്ലെന്നും അതിന്റെ കാരണവും വിദ്യാര്‍ത്ഥി എഴുതിയത്. ‘എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്.

ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെ ഉണ്ടാക്കുന്നു. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അപ്പോള്‍ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ തന്നെ വഴക്ക് പറയുമെന്നും അപ്പോള്‍ താന്‍ കരയും. അതുകൊണ്ടു തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണ്. – വിദ്യാര്‍ത്ഥി കുറിച്ചു.

ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ചു. ഉത്തരത്തിനിടയില്‍ എക്‌സലന്റ് എന്നെഴുതി. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് -ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ്.