ചെന്നൈ: 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ആദ്യമായി ദളിത് വനിതയെ മേയറാകും. നാളെ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ ഇരുപത്തിയെട്ടുകാരിയായ ആർ.പ്രിയയെയാണ് സ്ഥാനാർത്ഥിയായി ഡിഎംകെ പ്രഖ്യാപിച്ചത്. താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈ കോർപ്പറേഷന്‍ മേയറാകുന്ന മൂന്നാമത്തെ വനിതയാകും പ്രിയ.
18 വയസ്സ് മുതൽ പാർട്ടി കേഡറായ പ്രിയയുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നിത്. തദ്ദേശതെരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ മംഗലപുരത്തെ 74-ാം വാർഡിൽ നിന്നാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്. ഈ മേഖലയിൽ നിന്നും മേയർ പദവിയിലേക്ക് എത്തുന്ന ആദ്യ വനിത കൂടിയാണ് അവർ. കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ ചെന്നൈ മേയർ സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.