Thu. Apr 25th, 2024

തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി നരേന്ദ്രൻ ലഭിച്ചത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11-ാം വാർഡിൽ നിന്നായിരുന്നു നരേന്ദ്രൻ മത്സരിച്ചിരുന്നത്. പാർട്ടി പ്രവർത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങൾ പോലും തനിക്ക് വോട്ട് ചെയ്തില്ല. താൻ ചെയ്ത ഒരു വോട്ട് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും, എല്ലാവരും തനിക്ക് വാഗ്ദാനം നൽകി പറ്റിക്കുകയായിരുന്നെന്നും ഫലം വന്ന ശേഷം നരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രധാന എതിരാളിയായ എ.ഐ.എ.ഡി.എം.കെ ബഹുദൂരം പിന്നിലാക്കി ഡി.എം.കെ വൻ മുന്നേറ്റമാണ് തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തുന്നത്. ബി.ജെ.പിക്കും കാര്യമായ വിജയങ്ങൾ നേടാനായിട്ടില്ല. 253 ഡി.എം.കെ സ്ഥാനാർഥികളാണ് ഫലം പ്രഖ്യാപിച്ച 100 മുൻസിപ്പാലിറ്റികളിലുള്ള 344 കൗൺസിലർമാരിൽ വിജയിച്ചത്. എ.ഐ.എ.ഡി.എം.കെ 71 സീറ്റുകളിലും ഒറ്റക്ക് മത്സരിച്ച ഡി.എം.ഡി.കെ മൂന്ന് സീറ്റിലും വിജയിച്ചു. മുസ്ലിം ലീഗ് 29 സീറ്റുകൾ നേടിയപ്പോൾ സി.പി.എം 33 സീറ്റിലും കോൺഗ്രസ് 29 സീറ്റിലും വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച എസ്.ഡി.പി.ഐയും 26 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്.