Fri. Apr 19th, 2024

കൊലപാതക കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലിജേഷിനെ അറസ്റ്റ് ചെയ്തത് സിപിഐഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  പ്രസംഗത്തിലെ ചില വാക്കുകൾ കാണിച്ച് കേസ് എടുക്കുകയാണെങ്കിൽ ആദ്യം കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള സിപിഐഎം നേതാക്കൾക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. 

കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണം സിപിഐഎം നേതാക്കളുടെ പ്രകോപന പ്രസംഗങ്ങളാണ്. ലിജേഷിന്റെ ജനപ്രീതിയിൽ സിപിഐഎമ്മിന് വിറളിപൂണ്ടെന്നും, ഇതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് സിപിഎം പ്രവർത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ബിജെപി മണ്ഡലം പ്രസിഡന്റാണെന്ന് പോലീസ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. 

പ്രതികളെ പിടികൂടുന്നതിന് മുൻപ് കൊലപാതകത്തിന്റെ ഗൂഡാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണ്. ബിജെപിയുടെ സംഘടനാ പ്രവർത്തനം പൊലീസിനെ ഉപയോഗിച്ച് തടയാമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഫാസിസത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, ബഹുജനങ്ങളെ അണിനിരത്തി സിപിഐഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സമരം തുടങ്ങുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.