Thu. Apr 25th, 2024

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ ഇന്ത്യൻ ടീമിന് റെക്കോഡ്. രാജ്യാന്തര ട്വന്റി 20-യിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. പാകിസ്താനാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീം.

ഇതുവരെ 155 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. തോറ്റത് 51 എണ്ണത്തിൽ, നാല് മത്സരങ്ങൾ ഫലമില്ലാതെ പോയി. 189 മത്സരങ്ങൾ കളിച്ച പാകിസ്താന്റെ അക്കൗണ്ടിൽ 118 വിജയങ്ങളുണ്ട്. എന്നാൽ വിജയ ശതമാനത്തിൽ പാകിസ്താനേക്കാൾ (64.4) മുന്നിൽ ഇന്ത്യയാണ് (65.23).

അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ 8 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.

നിക്കോളാസ് പുരാനും (41 പന്തിൽ 62), റോമൻ പവലും (36 പന്തിൽ 68) അർധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും വിജയത്തിന് എട്ട് റൺസിന് അകലെ ഇന്ത്യ വിൻഡീസിനെ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചെഹൽ, രവി ബിഷ്‌ണോയി എന്നിവർ ഓരോ വിക്കറ്റുവീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു.

ഫോം കണ്ടെത്താൻ പാടുപെട്ടിരുന്ന മുൻ നായകൻ കോഹ്ലിയുടെ മടങ്ങിവരവായിരുന്നു കളിയിലെ പ്രധാന സംഭവവികാസം. അർധസെഞ്ച്വറിയോടെ കോഹ്ലിയും ഋഷഭ് പന്തും കളിയിലെ ടോപ് സ്‌കോറർമാരായി. കഴിഞ്ഞ കളിയിൽ അർധസെഞ്ച്വറി കടന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടിന് ഇത്തവണ രണ്ട് ഓവർ തികയ്ക്കാൻ കഴിഞ്ഞില്ല.

രണ്ടാം ഓവറിലെ അവസാന പന്തിൽ ഇഷാൻ കിഷൻ മടങ്ങി. കോട്രലാണ് രണ്ടക്കം പൂർത്തിയാകുന്നതിന് കിഷനെ മടക്കിയത്. പിന്നീടൊത്തുചേർന്ന കോഹ്ലിയും രോഹിത്തും ചേർന്ന് ഇന്ത്യയെ ടോപ്ഗിയറിൽ നയിക്കുമ്പോഴാണ് വില്ലനായി റോസ്റ്റൺ ചേസ് എത്തുന്നത്. ടീം സ്‌കോർ 59 റൺസിൽ നിൽക്കുമ്പോൾ റോസ്റ്റൺ ചേസ് രോഹിതിനെ മടക്കി.