Tue. Apr 16th, 2024
ഇടുക്കി:

പൊന്മുടിയില കെഎസ്ഇബി പാട്ടത്തിന് നല്‍കിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സഹകരണ ബാങ്ക് പ്രസിഡന്‍റ് വി എം കുഞ്ഞുമോന്‍ തടഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്നാണ് ബാങ്ക് പ്രസിഡന്‍റ് പറഞ്ഞത്. വി എം കുഞ്ഞുമോന്‍ എം എം മണിയുടെ മരുമകനാണ്.

പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്. മൂന്നു സർവേയർമാർ അടങ്ങുന്ന സംഘമാ പ്രഥമിക പരിശോധന നടത്തുന്നത്. ഹൈഡൽ ടൂറിസം പദ്ധതികൾക്കായി കെഎസ്ഇബി ഭൂരിഭാഗം സ്ഥലങ്ങളും കൈമാറിയത് നടപടികൾ പാലിക്കാതെയാണ്.

സർക്കാരിന്‍റെയും കെഎസിഇബി ഫുൾ ബോർഡിന്‍റെയും അനുമതിയില്ലാതെയായിരുന്നു ഭൂമി കൈമാറ്റം. ആനയിറങ്കൽ അണക്കെട്ടിൽ ഭൂമി കൈവശപ്പെടുത്തിയത് 16 ദിവസം മുമ്പ് രൂപീകരിച്ച തട്ടിക്കൂട്ട് സൊസൈറ്റിക്ക്. ഇടുക്കിയിൽ മാത്രം മൂന്നാർ, പൊന്മുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ചെങ്കുളം എന്നിങ്ങനെ പത്തു സ്ഥലങ്ങളിലാണ് കെഎസ്ഇബി ഭൂമി പാട്ടത്തിനു നൽകിയത്.

സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾക്കാണ് കൂടുതൽ സ്ഥലങ്ങളും ലഭിച്ചത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തിനു മാത്രമാണ് സർക്കാരിന്‍റെയും കെഎസിഇബിയുടെയും അനുമതിയുള്ളത്. പ്രാദേശിക സഹകരണ സംഘങ്ങൾക്കൊപ്പം ചില കടലാസ് സൊസൈറ്റികൾക്കും ഭൂമി നൽകി. ആനയിറങ്കലിൽ മൾട്ടി ഡയമൻഷണൽ തിയേറ്റർ ആൻറ് ഹൊറർ ഹൌസിനായി കരാറെടുത്ത സ്പർശം ടൂറിസം ആന്‍റ് ചാരിറ്റബിൾ സൊസൈറ്റി അത്തരത്തിലൊന്നാണ്.