Fri. Mar 29th, 2024

മീഡിയ വൺ ചാനലിനെതിരായ സംപ്രേക്ഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. ഇന്റലിജന്‍സ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ നാ​ഗരേഷ് ഉത്തരവ് ശരിവെച്ചത്. 

‘ഇന്റലിജന്‍സ് വിവരങ്ങൾ പ്രകാരം സെക്യൂരിറ്റി ക്ലിയറന്‍സ് കൊടുക്കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ മന്ത്രാലയം സ്വീകരിക്കുകയായിരുന്നു. അതുകൊണ്ട് സെക്യൂരിറ്റി ക്ലിയറന്‍സ് കൊടുക്കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണെന്നും, അതിനാൽ പരാതി തള്ളുന്നെന്നുമാണ് ജസ്റ്റിസ് നാഗരേഷ് വിധിയിൽ പറഞ്ഞത്. ദേശീയ സുരക്ഷയുടെ പേരില്‍ ക്ലിയറന്‍സ് നിഷേധിക്കപ്പെടുമ്പോള്‍ മുന്‍കൂര്‍ വാദം കേള്‍ക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

മീഡിയ വണിന്റെ സംപ്രേക്ഷണാനുമതി നിഷേധിക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ കോടതിയിൽ ഇന്നലെ കേന്ദ്രം ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംപ്രേഷണം വിലക്കിയതെന്നാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകിയ വിശദീകരണം. ഇതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും കോടതിയെ കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. 

നിയമവിരുദ്ധവും കേട്ടുകേൾവിയില്ലാത്തതും മാധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണ് കേന്ദ്ര സർക്കാർ വാദമെന്ന് ചാനലിന്റ വാദം.