Thu. Apr 25th, 2024

വിരാട് കോഹ്‌ലിക്ക് കളിയിൽ നിന്ന് രണ്ട് മാസത്തെ ഇടവേള ആവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. ഇത്തരത്തിലൊരു വിശ്രമം കോഹ്‌ലിക്ക് മികച്ച അനുഭവം നല്‍കുമെന്നും രവിശാസ്ത്രീ കൂട്ടിച്ചേര്‍ത്തു. കോഹ്‌ലിയില്‍ ഇനിയും അഞ്ച് വർഷത്തെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ 2-1ന് ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. അതിന് മുമ്പ് ഏകദിന നായക സ്ഥാനത്ത് നിന്നും കോഹ്‌ലിയെ മാറ്റിയിരുന്നു. പിന്നാലെ ബിസിസിഐയുമായുള്ള അതൃപ്തി ഒരു പത്രസമ്മേളനത്തില്‍ കോഹ്‌ലി സൂചിപ്പിക്കുകയും ചെയ്തു. കോഹ്‌ലിയും ബി സി സി ഐയും തമ്മില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

‘ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹ്‌ലി വിശ്രമമെടുക്കണം. ഒരു ഇടവേള എടുത്താല്‍ ബാറ്റിങ്ങില്‍ കരുത്താര്‍ജിജിച്ച്‌ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ കോഹ്‌ലിയ്ക്ക് സാധിക്കും. കോഹ്‌ലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്യും’- ശാസ്ത്രി പറഞ്ഞു.

‘ഇപ്പോൾ കോഹ്‌ലി കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ഓരോരുത്തരും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒരു മനുഷ്യനും സമ്പൂർണനല്ല. ക്രിക്കറ്റിലെ മഹാൻമാരായ താരങ്ങൾ പോലും ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് നാം കണ്ടിട്ടുണ്ട്. സുനിൽ ഗാവസ്കറും സച്ചിൻ തെൻഡുൽക്കറും എം.എസ്. ധോണിയും അക്കൂട്ടത്തിലുണ്ട്. അദ്ദേഹം 94 ടെസ്റ്റുകൾ കളിച്ചു. ഇനിയും 10–15 ടെസ്റ്റുകൾ കളിക്കാൻ കഴിയുമായിരുന്നു. പക്ഷേ, അതിനു നിൽക്കാതെ മാറിക്കൊടുത്തു’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.