Sat. Apr 20th, 2024
ഫോർട്ട്കൊച്ചി:

ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയുടെ പോസ്റ്റ്മോർട്ടം മുറി സാമൂഹികവിരുദ്ധരുടെ കേന്ദ്രമാകുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുകയാണിത്. ഇടക്കാലത്ത് പുനർ പ്രവർത്തനത്തിന് ടൈൽ വിരിച്ച് സൗകര്യപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. വൈപ്പിൻ മദ്യദുരന്ത സമയത്ത് ഒരുദിവസം 20 പോസ്റ്റ്മോർട്ടമാണ് ഇവിടെ നടന്നത്.

നിലവിൽ പശ്ചിമകൊച്ചി നിവാസികൾ ആരെങ്കിലും അപകടമരണത്തിൽപെട്ടാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകേണ്ട അവസ്ഥയാണ്. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലും പോസ്റ്റ്മോർട്ടം, മോർച്ചറി മുറികൾ വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. ഇവിടെ ജനറേറ്റർ ഉണ്ടെങ്കിലും തുരുമ്പെടുത്ത് നശിക്കുന്നതല്ലാതെ സൗകര്യം പുനരാരംഭിക്കുന്നതിന് നടപടി ഉണ്ടാകുന്നില്ല.

ഒഴിഞ്ഞ കെട്ടിടങ്ങൾ ഇപ്പോൾ മയക്കുമരുന്ന് മാഫിയകൾ താവളമാക്കുകയാണ്. പശ്ചിമകൊച്ചിയിൽ മയക്കുമരുന്ന് വിപണനവും ഉപയോഗവും കൂടിയതോടെ മാഫിയകൾ പോസ്റ്റ്മോർട്ടം മുറികൂടി താവളമാക്കി മാറ്റി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന സംഘങ്ങൾവരെ ഇതിലുണ്ടെന്നാണ് അറിയുന്നത്. പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് പോസ്റ്റ്മോർട്ടം മുറി.

ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെയും കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലെയും പോസ്റ്റ്മോർട്ടം സംവിധാനം പുനരാരംഭിക്കണമെന്ന് ജങ്കാർ സംരക്ഷണ സമിതി പ്രസിഡന്‍റ് മുജീബ് റഹ്മാൻ, ജനകീയ സമിതി കൺവീനർ എ ജലാൽ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവിഭാഗം അധികൃതർക്ക് കത്ത് നൽകിയതായും ഇവർ പറഞ്ഞു