Tue. Apr 23rd, 2024
ദുബായ്:

വടക്കൻ യമനില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലിൽ സൗദിയുടെ നേതൃത്വത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി).

സാദ പ്രവിശ്യയിലെ ജയിലിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ എണ്ണമോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നും രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണെന്നും യമനിലെ ഐസിആർസി വക്താവ് ബഷീർ ഒമർ പറഞ്ഞു.

രണ്ട് ആശുപത്രിയിലായി ഇരുനൂറിലധികം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവരിൽ ചിലരെ റെഡ് ക്രോസ് മറ്റൊരു പ്രവിശ്യയിലെ കേന്ദ്രത്തിലേക്ക് മാറ്റി. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

തുറമുഖ നഗരമായ ഹൊദൈദയിൽ നടന്ന മറ്റൊരു വ്യോമാക്രമണത്തിന് പിന്നാലെ യമനില്‍ പൂര്‍ണമായും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെയും നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.