Sat. Apr 20th, 2024
സിയോള്‍:

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത്. ഇതിനെ തുടര്‍ന്ന് ഇത് ആര് എഴുതിയെന്ന് കണ്ടുപിടിക്കാന്‍ നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യൊങ്ചന്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിന്‍റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ 22ന് ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഇത്.

തുടര്‍ന്ന് അധികൃതര്‍ ഇത് മായിച്ചു കളഞ്ഞു. എന്നാല്‍ ഇത് എഴുതിയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം. എഴുതിയവരെ കണ്ടെത്താൻ പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും എന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങലിലെ റിപ്പോര്‍ട്ട്.

ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു.