Thu. Apr 18th, 2024
എടത്വ:

വിത്ത് മുളയ്ക്കാത്ത സംഭവം വ്യാപകമാകുന്നു. വിത്തിനായി കർഷകർ നെട്ടോട്ടത്തിൽ. തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന പാടശേഖരങ്ങളിൽ വിത തുടങ്ങിയതേയുള്ളൂ. 

തലവടി തെക്ക് വട്ടടി കൊച്ചാലും ചുവട് പാടശേഖരത്തെ 120 ഏക്കർ  പാടത്ത് കൃഷി വകുപ്പിൽ നിന്നും 4700 കിലോ വിത്താണ് നൽകിയത്. വിത്ത് കെട്ടി മുളയ്ക്കാൻ വച്ചിരുന്നെങ്കിലും ഒരു കർഷകന്റെ വിത്തു പോലും മുളച്ചില്ല. വിത നടത്താൻ പാകപ്പെടുത്തിയിരുന്ന പാടത്ത് ഇതേ തുടർന്ന് വീണ്ടും വെള്ളം കയറ്റി.

പുതിയ വിത്ത് ലഭിച്ചാൽ മാത്രമേ ഇനി വിത നടക്കൂ. കഴിഞ്ഞ ഒക്ടോബർ 28 ന് വിത നടത്തേണ്ടതായിരുന്നു. വെള്ളപ്പൊക്കവും മഴയും കാരണം  നീണ്ടു പോയി.

മൂപ്പ് കുറഞ്ഞ വിത്ത് ലഭിച്ചാൽ മാത്രമേ ഇനി വിത നടത്താൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. കിലോയ്ക്ക് 43 രൂപ പ്രകാരം വിത്തു വാങ്ങി വിതയ്ക്കാനാണ് കർഷകരുടെ ശ്രമം. അടിയന്തരമായി വിത്ത് നൽകുകയോ വിത്തിന്  പണം നൽകുകയോ വേണമെന്ന് പാടശേഖര സമിതി സെക്രട്ടറി ജോർജ് കുട്ടി പുഞ്ചായിൽ ആവശ്യപ്പെട്ടു.