Sat. Apr 20th, 2024
ന്യൂയോർക്ക്:

വിമാനയാത്രക്കിടെ കൊവിഡ് സ്ഥിരീകരിച്ച യു എസ് വനിത കുളിമുറിയിൽ ക്വാറന്‍റീനിൽ കഴിഞ്ഞത് മൂന്നു മണിക്കൂർ. ചിക്കാഗോയിൽനിന്ന് ഐസ്​ലാൻഡിലേക്കുള്ള യാത്ര മധ്യേയാണ് രോഗബാധ കണ്ടെത്തുന്നത്.

മിഷിഗണിൽനിന്നുള്ള അധ്യാപിക മരിസ ഫോട്ടിയോക്ക് യാത്രക്കിടെ തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുളിമുറിയിൽ പോയി റാപ്പിഡ് കോവിഡ് പരിശോധന നടത്തി. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ യാത്ര പൂർത്തിയാകുന്നതുവരെ കുളിമുറിയിൽതന്നെ കഴിയുകയായിരുന്നു.

മരിസ വിമാനത്തിൽ കയറുന്നതിനു മുമ്പ് രണ്ടു തവണ പി സി ആർ പരിശോധനയും അഞ്ചു തവണ റാപ്പിഡ് പരിശോധനയും നടത്തിയിരുന്നു. എല്ലാം നെഗറ്റീവായിരുന്നു.
എന്നാൽ, യാത്ര ഒന്നര മണിക്കൂർ പിന്നിട്ടതോടെയാണ് മരിസക്ക് തൊണ്ടവേദന അനുഭവപ്പെട്ടത്. കോവിഡ് വാക്സിനു പുറമെ, മരിസ ബൂസ്റ്റർ ഡോസും എടുത്തിരുന്നു.

വിമാനത്തിലെ ജീവനക്കാരൻ മരിസയെ ഇരുത്താനായി സീറ്റ് ക്രമീകരിക്കാൻ ശ്രമം നടത്തിയെങ്കിലും നിറയെ യാത്രക്കാരായതിനാൽ നടന്നില്ല. തുടർന്നാണ് കുളിമുറിയിൽതന്നെ തുടരാൻ തീരുമാനിച്ചത്. ഐസ്​ലാൻഡിൽ വിമാനം ലാൻഡ് ചെയ്ത് എല്ലാ യാത്രക്കാരും പുറത്തിറങ്ങിയശേഷമാണ് മരിസയും കുടുംബവും പുറത്തിറങ്ങിയത്.