Thu. Apr 25th, 2024
ന്യൂഡൽഹി:

സംസ്ഥാനത്തെ ക്രമ സമാധാനം തകർന്നെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തിൽ ബിജെപി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നു, ഇത് ജനാധിപത്യ മര്യാദ ലംഘനമാണെന്നും നിത്യാനന്ത റായ് കൂട്ടിച്ചേർത്തു.

ആലപ്പുഴ കൊലപാതകങ്ങളില്‍ സംബന്ധിച്ച് കേരളാ ഗവര്‍ണറോട് കേന്ദ്രം പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കും. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയെന്ന വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും രംഗത്തെത്തി.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കുറ്റപ്പെടുത്തി. സംഭവത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കും.

സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്. അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്.

ഷാൻ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കി.