Tue. Apr 23rd, 2024
കർണാടക:

കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി നിർബന്ധിത മതപരിവർത്തന ബിൽ അവതരിപ്പിക്കാൻ കർണാടക സർക്കാർ നീക്കം തുടങ്ങി. മതപരിവർത്തനം ചെയ്യുന്നവർ ഒരു മാസം മുമ്പ് സർക്കാറിന്റെ അനുമതി വാങ്ങണം. ജില്ലാ മജിസ്‌ട്രേറ്റോ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റോ ആണ് മതപരിവർത്തനത്തിന് അനുമതി നൽകേണ്ടത്.

എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ടവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ മതപരിവർത്തനം നടത്തുന്നവർക്കാണ് കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. ഇവർക്ക് മൂന്നു മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് നിയമത്തിൽ പറയുന്നത്.

നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്ലിന്റെ നിയമസാധുതയും മറ്റും ചർച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയവരുടെയും നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടന്നിരുന്നു.

2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് ബിജെപി ബിൽ കൊണ്ടുവരുന്നത്. മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ കർണാടകയിൽ ഹിന്ദുത്വ സംഘടനകൾ വ്യാപക അക്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം വരുന്നത്.