Fri. Mar 29th, 2024
സുഡാൻ:

അജ്ഞാത രോഗം ബാധിച്ച് നൂറോളം പേർ മരിച്ച ദക്ഷിണ സുഡാനിൽ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗം ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിക്കും. എന്നിട്ട് വിദഗ്ധ പരിശോധന നടത്തും.

ഫാൻഗാക്ക് നഗരത്തിലാണ് ആദ്യം രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് സുഡാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോളറയാണെന്നായിരുന്നു പ്രാഥമികമായ സംശയം. എന്നാല്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും കോളറയല്ലെന്ന് വ്യക്തമായി. എന്താണ് രോഗമെന്ന് കണ്ടെത്താന്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയത്.

ഫാന്‍ഗാക്കില്‍ വെള്ളപ്പൊക്കവും രൂക്ഷമാണ്. വിദഗ്ധര്‍ ഹെലികോപ്റ്ററില്‍ രോഗം സ്ഥിരീകരിച്ച പ്രദേശത്ത് എത്തിയെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ഷെലിയ ബായ പറഞ്ഞു. സാമ്പിളുകൾ ശേഖരിച്ച് ഉടൻ അവിടെ നിന്ന് സുഡാന്‍റെ തലസ്ഥാനത്തേക്ക് മടങ്ങാനാണ് ശ്രമം.

വെള്ളപ്പൊക്കം മലേറിയ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനിടയാക്കി. ചില സംസ്ഥാനങ്ങളില്‍ ഭക്ഷ്യക്ഷാമം മൂലം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. എണ്ണപ്പാടങ്ങളില്‍ നിന്നുള്ള എണ്ണ കാരണം വെള്ളം മലിനമാവുന്ന സാഹചര്യവുമുണ്ട്.