Thu. Apr 25th, 2024
ന്യൂഡൽഹി:

സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000 വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ആര്‍ ബി ഐ നിലപാട്. ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസര്‍വ് ബാങ്കിന്‍റെ പുതിയ ഉത്തരവ്. റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.