കുണ്ടറ:
പൊതുമരാമത്ത് വകുപ്പിൻറെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച വാട്ടർ അതോറിറ്റിക്കെതിരെ പൊലീസിൽ പരാതി. കുണ്ടറ ഓണമ്പലം-കുമ്പളം റോഡ് വെട്ടിപ്പൊളിച്ചതിനെതിരെ വാട്ടർ അതോറിറ്റി കുണ്ടറ അസി എൻജിനീയർക്കെതിരെ പൊതുമരാമത്ത് വകുപ്പ് അസി എൻജിനീയറാണ് പരാതി നൽകിയത്. ഓണമ്പലത്ത് നിന്നും കുമ്പളത്തേക്ക് പോകുന്ന റോഡിൻറെ 800 മീറ്റർ ഭാഗമാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിച്ചത്.
എന്നാൽ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിൻറെ ഒരുവിധ അനുമതിയും വാങ്ങിയിട്ടില്ല. 800 മീറ്ററോളം റോഡിൻറെ ഒരുവശം പൂർണമായും തകർന്നു. ഇതോടെയാണ് അനുമതിയില്ലാതെ റോഡ് തകർത്തതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയത്.
മാസങ്ങൾക്ക് മുമ്പ് കുണ്ടറ പള്ളിമുക്ക്-മുളവന റോഡും ഒരാഴ്ചക്ക് മുമ്പ് ആശുപത്രിമുക്ക്-തെറ്റിക്കുന്ന് റോഡും അനുമതിയില്ലാതെ ജെ സി ബി ഉപയോഗിച്ച് പൊളിച്ചിരുന്നു. ഇവയെല്ലാം പൊതുമരാമത്ത് വകുപ്പ് തടഞ്ഞതോടെ വ്യവസ്ഥാപിതമായ മാർഗത്തിൽ വാട്ടർ അതോറിറ്റി അപേക്ഷ നൽകി പുനർനിർമിക്കാൻ തുക അടച്ച് അനുമതി വാങ്ങിയശേഷമാണ് നിർമാണങ്ങൾ പുനരാരംഭിച്ചത്. എന്നാൽ വീണ്ടും ഓണമ്പലം-കുമ്പളം റോഡിൽ വാട്ടർ അതോറിറ്റി ഇതേരീതി തുടർന്നതിനാലാണ് പൊലീസിൽ പരാതി നൽകേണ്ടിവന്നതെന്ന് കുണ്ടറയിലെ പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷൻ അസി എൻജിനീയർ ഷാജി പറഞ്ഞു.