Fri. Apr 19th, 2024
തിരുവനന്തപുരം:

റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്ന് നടൻ ജയസൂര്യ. അങ്ങനെയാണ് എങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നടന്റെ വിമർശനം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലും റോഡ് തകർന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണിൽ പോകുകയുണ്ടായി. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ് വാഗമൺ. ഓരോ വണ്ടികളും അവിടെ എത്തണമെങ്കിൽ എത്ര മണിക്കൂറുകളാണ്. ഞാൻ അപ്പോൾ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോൾഡിൽ വച്ച് അപ്പോ അതിനുള്ള കാര്യങ്ങൾ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം.

മഴയല്ല, റോഡ് തകരുന്നതിന് കാരണം. അങ്ങനെയാണെങ്കിൽ ചിറാപുഞ്ചിൽ റോഡുണ്ടാകില്ല. ഒരുപാട് കാരണങ്ങളുണ്ടാകും. അത് ജനങ്ങളറിയേണ്ട കാര്യമില്ല. ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും ചിലപ്പോൾ റോഡ് നികുതി അടക്കുന്നത്. അപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് കിട്ടിയേ തീരൂ.’ – അദ്ദേഹം കൂട്ടിച്ചേർത്തു.

മോശം റോഡുകളിൽ വീണു മരിക്കുന്നവർക്ക് ആരു സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു. അതേസമയം, റോഡ് അറ്റക്കുറ്റപ്പണിയുടെ ഉത്തരവാദിത്വം കരാറുകാർക്കാണെന്ന് മന്ത്രി റിയാസ് ആവർത്തിച്ചു.