Sat. Apr 20th, 2024
തിരുവനന്തപുരം:

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പത്തനംതിട്ട റാന്നി സ്വദേശിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ നിഷേധിക്കാൻ കാരണമെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു.

നാല് വയസുകാരന്റെ തലയിലെ മുഴയ്ക്ക് ചികിത്സ തേടിയാണ് ആശുപത്രിയിൽ എത്തിയത്. എട്ട് ദിവസം മുൻപ് ആണ് കുഞ്ഞിനെ എസ് എ ടി ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ഇപ്പോഴും ആശുപത്രിൽ തുടരുന്നുണ്ട് എന്നാൽ വേണ്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നു.

സ്കാനിംഗിനും മറ്റ് തുടർ ചികത്സകൾക്കുമായുള്ള തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല, ഒപ്പം ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും രക്ഷിതാക്കൾ പറഞ്ഞു. യാതൊരു ചികിത്സാ നിഷേധവും ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കുഞ്ഞിന്റെ സ്കാനിംഗ് ഇന്ന് തന്നെയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. സ്കാനിംഗ് മെഷീൻ തകരാർ ആയതാണ് ഇതിലെ കാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.