Sat. Apr 20th, 2024
ചെന്നൈ:

തമിഴ്നാട്ടിൽ സുഹൃത്തിനൊപ്പം സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. സിനിമക്ക് ശേഷം സുഹൃത്തും തൊഴിലുടമയുമായ യുവാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് സംഭവം.

തിലഗർ തിഡൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബ്ളായ 41കാരൻ മുരുകനാണ് അറസ്റ്റിലായത്. യുവതിയുടെ സുഹൃത്തിന്‍റെ ഡെബിറ്റ് കാർഡിൽനിന്ന് ഇയാൾ 40,000 രൂപ പിൻവലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം, ക്രിമിനൽ ഗൂഡാലോചന, കവർച്ച തുടങ്ങിയവയുടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ബൈക്കിൽ പട്രോളിങ് നടത്തുന്നതിനിടെ യുവാവിനെയും യുവതിയെയും മുരുകൻ തടഞ്ഞുനിർത്തുകയായിരുന്നു. ഇരുവരുടെയും സംസാരത്തിൽനിന്ന് ഇവർ ദമ്പതികൾ അല്ലെന്ന് പൊലീസുകാരൻ മനസിലാക്കി. ഇവരുടെ ബന്ധത്തെക്കുറിച്ച് രണ്ടുപേരുടെയും കുടുംബങ്ങളെ അറിയിക്കുമെന്ന് പൊലീസുകാരൻ ഭീഷണിപ്പെടുത്തി.

തുടർന്ന് സുഹൃത്തിന്‍റെ ഡെബിറ്റ് കാർഡ് കൈക്കലാക്കി എ ടി എമ്മിൽനിന്ന് 40,000 രൂപ പിൻവലിച്ചു. പിന്നീട് യുവാവിനെ അവിടെനിന്ന് പറഞ്ഞയക്കുകയും യുവതിയെ വീട്ടിലാക്കാമെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

എന്നാൽ, തൊട്ടടുത്ത ലോഡ്ജിലേക്ക് യുവതിയെ ഇയാൾ കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം യുവതിയെ ഓട്ടോയിൽ വീട്ടിലേക്ക് അയച്ചു. തുടർന്ന് സുഹൃത്തിനോട് യുവതി സംഭവം വിവരിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.