Thu. Apr 25th, 2024

ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമാണ് ചേതേശ്വർ പുജാര. പുജാരയുടെ ചിറകിലേറി ഇന്ത്യ ജയിച്ചത് ഒത്തിരി മത്സരങ്ങൾ. എന്നാൽ ആ പുജാരക്കിന്ന് മോശം കാലമാണ്. അടുത്തിടെയുള്ള മത്സരങ്ങളിലായി താളം കണ്ടെത്താൻ പുജാരക്കാവുന്നില്ല. ന്യൂസിലാൻഡിനെതിരായ മത്സരത്തിലും പുജാര ഫോം ഔട്ടാണ്. ആദ്യ ഇന്നിങ്‌സിൽ 26, രണ്ടാം ഇന്നിങ്‌സിൽ 22 എന്നിങ്ങനെയാണ് പുജാരയുടെ സ്‌കോറുകൾ.

രണ്ടാം ഇന്നിങ്‌സിൽ കെയിൽ ജാമിയേഴ്‌സാണാണ് പുജാരയെ പുറത്താക്കിയത്. ഇന്നിങ്‌സിന്റെ 12ാം ഓവറിലാണ് കെയിൽ ജാമിയേഴ്‌സൺ പുജാരയെ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചത്. ഇതോടെ പുജാരക്കൊരു മോശം റെക്കോർഡിനൊപ്പമെത്താനായി.

ടെസ്റ്റിൽ ഇന്ത്യക്കായി മൂന്നാം നമ്പറിൽ ഇറങ്ങി മൂന്നക്കം കടക്കാന്‍ കൂടുതല്‍ ഇന്നിങ്സുകള്‍ കളിക്കുന്ന ബാറ്റര്‍ എന്ന മോശം റെക്കോർഡിനൊപ്പാണ് പുജാര. മുൻ ഇന്ത്യൻ താരം അജിത് വഡേക്കർക്കൊപ്പമാണ് ഇപ്പോൾ പുജാര. 39 ഇന്നിങ്‌സുകളിലായി വഡേക്കർ ബാറ്റേന്തിയപ്പോൾ മൂന്നക്കം കടക്കാനായില്ല.

കഴിഞ്ഞ 39 ഇന്നിങ്‌സുകളിലായി പുജാരയ്ക്കും ഈ അവസ്ഥ തന്നെയാണ്. മൂന്നക്കം കടക്കാനായില്ല. 1968-74 കാലഘട്ടത്തിലായിരുന്നു വഡേക്കർ സെഞ്ച്വറിയില്ലാതെ തപ്പിത്തടഞ്ഞത്. അതേസമയം ഫോം ഔട്ടാണെങ്കിലും പുജാരക്ക് രണ്ടാം ടെസ്റ്റിൽ അവസരം നഷ്ടപ്പെടാൻ ഇടയില്ല.