Thu. Mar 28th, 2024
അഫ്ഗാനിസ്ഥാൻ:

ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയ ഡോക്ടറെ കൊലപ്പെടുത്തി താലിബാന്‍റെ ക്രൂരത. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ ഹെറത്ത് പ്രവിശ്യയിലാണ് താലിബാന്‍റെ ക്രൂരതയെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

33 വയസ് പ്രായമുള്ള ഡോക്ടറായ അമറുദ്ദീന്‍ നൂറി എന്നയാളാണ് കൊല്ലപ്പെട്ടത്. താലിബാന്‍ സേനയുടെ ചെക്ക് പോസ്റ്റില്‍ നില്‍ക്കാന്‍ തയ്യാറാകാത്തതാണ് അമറുദ്ദീന്‍ ചെയ്ത കുറ്റകൃത്യമെന്നാണ് ഇയാളുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അടുത്തിടെ വിവാഹിതനായ അമറുദ്ദീന്‍ നൂറി ഒരു സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നു. ഓഗസ്റ്റ് 15ന് താലിബാന്‍ അധികാരത്തിലെത്തിയതിന് സമാനമായ സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പതിവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത താലിബാന്‍ ഇതില്‍ നിന്ന് മാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. അഫ്‌ഗാനിലെ മിലിട്ടറി ആശുപത്രിയിൽ രണ്ട് സ്ഫോടനങ്ങളും വെടിവെപ്പുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു.

25 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. ഈ അക്രമ സംഭവത്തിന് പിന്നാലെ ജനത്തിന്റെ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാൻ.